Friday, December 24, 2010

ഇവരെ കാണുന്നുവോ...

മഞ്ഞുപെയ്യുമീ രാവിൽ
നക്ഷത്രങ്ങൾ കാവൽ നില്ക്കവേ
കരുണതൻ കനിവുമായ്
ഭൂജാതനായ രക്ഷകാ

കനിവിന്റെ ലോകത്തിനായ്
കാത്തിരിക്കുമീ പൈതങ്ങൾക്കായ്
മുഴങ്ങുന്നൊരു മരണഗീതം
നിന്നെയും മുറിവേല്പ്പിക്കുന്നുവോ

നക്ഷത്ര ഭംഗി കാണുവാനാകാതെ
സ്നേഹഗീതികൾ കേൾക്കുവാനാകാതെ
നോവിന്റെ തീയിൽ പിടയുമ്പോൾ
ഇവർക്കായ് നീ ഉയിർതെഴുന്നേല്ക്കുമോ

അറിവിന്റെ അക്ഷരം കുറിക്കുവാനാകാതെ
ഉയരുന്ന വാക്കുകൾ ഉരിയാടാനാകാതെ
നീറുമീ കുഞ്ഞു മനസ്സിലേക്കൊരു
ഉണർവ്വിന്റെ നാളങ്ങൾ കോളുത്തീടുമോ...

Friday, December 3, 2010

ഓർമ്മയിലെ വളപ്പൊട്ടുകൾ...

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ
അമ്പലമുറ്റത്തിനരുകിലെ കാവിൽ
വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ
തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്

നാഗക്കളങ്ങളും സർപ്പം പാട്ടും
ഇന്നലേകളുടേതു മാത്രമാകവേ
ഉടുക്കിലുണരും നാദപ്രപഞ്ചവും
തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ

അന്യമായ് തീർന്നൊരാ വയലേലകളിൽ
കൊയ്ത്തുപാട്ടിൻ താളത്തിനായ് കാതോർത്തു
കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ
പാടും കുയിലിനായ് കാത്തിരിക്കാം

തൊടികൾ തോറും തേടിയലഞ്ഞൊരു
തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും
കാറ്റൊന്നു വീശിയാൽ മാമ്പഴം പൊഴിക്കുന്ന തേന്മാവിലൊരു
ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ

തിരുവാതിരപ്പാട്ടിൽ ഈണമുയരും
ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ
ചുവടു വയ്ക്കുവാൻ നടുമിറ്റമില്ലെന്നറിവിൽ
പൊയ്പോയ കാലത്തിൻ ഗതകാലസ്മരണകൾ തെളിയുന്നു

Thursday, November 25, 2010

പ്രിയമേറിയതെങ്ങിനെ....

നിറമിഴിയിൽ കുതിർന്നൊരെൻ
സ്വപ്നത്തിൻ പീലികൾ പെറുക്കി
മുറിവേറ്റു പിടയുമീ ചിറകുകൾ ഒതുക്കി
ജീവതാളം നീ നല്കിയതെങ്ങിനെ

മധുകണമില്ലാത്ത പൂവായ് തീരവേ
മഞ്ഞുതുള്ളി പോലും തേനാക്കിയതെങ്ങിനെ
മധുപനണയാത്ത കാട്ടുപൂവിന്നരികിൽ
മണമേതുമില്ലാതെ നീയണഞ്ഞതെങ്ങിനെ

പുഞ്ചിരി പോലും മറന്നൊരാ ചുണ്ടുകളിൽ
മുരളികയൂതുവാൻ നല്കിയതെങ്ങിനെ
ഹോമാഗ്നിയായ് പുകഞ്ഞൊരു മനസ്സിൽ
കുളിർമഴയായ് പെയ്തിറങ്ങിയതെങ്ങിനെ

ഒഴുകാനിനിയും ബാക്കി നില്കുമീ കണ്ണീർതുള്ളികൾ
കൈകുടന്നയിലൊതുക്കി മുത്തായ് മാറ്റിയതെങ്ങിനെ
അകലെ തിളങ്ങുമീ മിഴിനീർ മുത്തുകൾ
നിൻ വിരൽ തുമ്പിനാൽ തുടച്ചതെങ്ങിനെ

കൊഴിഞ്ഞു പോയൊരാ സ്വപ്നത്തിൻ
മയിൽ പീലിതുണ്ടുകൾ പെറുക്കിയെടുത്തതെങ്ങിനെ
കാണാമറയിത്തിരുന്നിട്ടുമൊന്നു കാണാതെ തന്നെ
ഇത്രമേൽ പ്രിയമേറിയതായ് തീർന്നതെങ്ങിനെ...

Saturday, October 23, 2010

ജീവിത ഭാവം...

നിറയുമീ മൗനത്തിൻ വാചാലതയിൽ
സ്നേഹ്ഗീതത്തിനായ് കാതോർക്കവേ
ചുറ്റോടുമൊന്നു കണ്ണോടിക്കവേ
കാണുന്നതേറെയും ദീനഭാവം

പായുന്ന വാഹനക്കുരുക്കിനുള്ളിൽ
പിടഞ്ഞു വീഴുന്നതേറെ ജീവിതങ്ങൾ
വാക്കുകൾ തന്നർത്ഥം അനർത്ഥമായാൽ
ഹോമിച്ചിടുന്നു തൻ പാതിയേയും

നഷ്ടബോധത്തിൻ കയത്തിൽ മുങ്ങി
കുരുതി കഴിക്കുന്നു കുഞ്ഞു മക്കളേയും
യൗവനത്തിളപ്പിനുള്ളീൽ ആഡംബരപ്പെരുമയ്ക്കായ്
വിഴിവിട്ട ജീവിതം തേടിടുന്നു

സമ്പത്തിൻ പുറകേ പായും മനുജൻ
വഴിതെറ്റി പാഞ്ഞിടുൻപോൾ
നിത്യജീവിതത്തിനായലയും ജീവിതങ്ങളെ
വഴികാട്ടുവാനിന്നാരുമേയില്ല പാരിൽ

Thursday, October 7, 2010

രാവണന്റെ ദു:ഖം

അമ്മാനമാടി ഞാൻ കൈലാസം കൈവെള്ളയിൽ
ആടിയുലഞ്ഞുപോയ് സംഹാരതാണ്ഡവമാടുന്ന പാദങ്ങൾ
അറിയാതെ കരഞ്ഞുപോയ് ഭീതിയാൽ ഹിമവാന്റെ പുത്രി
അവസാനമെന്തെന്നറിയാതെ സ്തബ്ദനായ് കൊമ്പനാം നന്തി
ഇല്ല, അഹങ്കാരമില്ലെനിക്കു തെല്ലും, ഇപ്പോളതോർക്കുമ്പോൾ
ഇന്നു നഷ്ടപ്പെട്ടൊരെൻ യൗവനത്തിൻ ചാപല്യം മാത്രം
ഇഷ്ടമൂർത്തിയെ പ്രസാദിപ്പിച്ചു ഞാൻ കൊടും തപത്താൽ
ഇനി ഭരിക്കാം ലങ്കയെന്നു ധരിച്ചു ഞാൻ പല യുഗങ്ങൾ
ഉണ്ടായി എനിക്കൊരു ശത്രു വിഷ്ണു തൻ അവതാരമായ്
ഉണങ്ങുന്നില്ല മനസ്സിലെ മുറിവുകൾ, സീത രാമന്റെ പ്രിയയായപ്പോൾ
ഉണർവോടെ പിറകോട്ടോടുന്നെൻ മനസ്സാം യാനം
ഉൽസവത്തിമർപ്പിൽ മദിചൊരാ യൗവന കാലം,
മാപ്പു ചോദിക്കുന്നു ഞാൻ വേദവതി, ഇന്നു തീർത്തും നിസ്സംഗനായ്
മറക്കില്ലൊരിക്കലും നിന്നിലേക്കു ബലമായ് പടർന്ന രാക്ഷസനെ
മാപ്പു നീ തരില്ലൊരിക്കലും നിന്നിലെ നിന്നെ തകർത്തൊരെന്നെ
മാരകേളിയിൽ ഭൂമിയിൽ പ്ടർന്നൊരാ ഊർജ്ജസഞ്ജയത്തെ
ഒരിക്കലെങ്കിലും വിളിക്കണമെനിക്ക് ‘മകളേ’ എന്നു മനസ്സിലെങ്കിലും
ഒരു രാജ്യം മുഴുവൻ തരാമെൻ മോക്ഷത്തിനായ്
ഒരു മനസ്സു മുഴുവൻ തരാം ഒരച്ഛന്റെ സ്നേഹവുമായ്
ഒരു ബാണം കാത്തിരിക്കുന്നെൻ മാറു പിളർക്കുവാൻ
ചതിച്ചു, എൻ പ്രിയ സോദരൻ, ദുഖമില്ല, നിൻ പ്രിയനോടു ചേർന്നവൻ
ചാപമേറ്റു പിടഞ്ഞു മരിച്ചു മറ്റൊരു സോദരൻ, കൂടെ നിന്നവൻ
ചതിച്ചതല്ല നീയെന്നെ, ഇതെൻ പാപത്തിൻ ശമ്പളം
ചാഞ്ചല്യമില്ല തെല്ലും, പോകുന്നു ഞാൻ വിധിയെ പുണരുവാൻ
വീണില്ലൊരു കണ്ണുനീർ തുള്ളി പോലും, മുറിവേറ്റു പിടയുമ്പോഴും
ഒരു വാനരൻ തൻ വാലിൽ സമുദ്ര ജലത്തിൽ നീറുമ്പോഴും
ഒരു തുള്ളി കണ്ണീർ പൊടിയുന്നെൻ മനസ്സിൽ, കണ്ണിലില്ല നനവ്
ഈ അവസാന യാത്ര അറിയാമെനിക്കേതു തീരത്തേക്കെന്ന്
ഇതാ പോകുന്നു ഞാൻ ഊർജ്ജിത വീര്യനായ്, ബാണമേല്ക്കാൻ
മോക്ഷമുണ്ടോ എനിക്ക്, എൻ മകളെ ഈ ജന്മത്തിലെങ്കിലും
സ്വസ്തി
,,,,

രചന : സീപീയാർ
അവലംബം : അത്ഭുതരാമായണം

അറിഞ്ഞില്ല ഞാൻ.....

അകന്നു പോകും വഴിയെ,
പിന്തുടരുവാൻ ആരുമല്ലെന്നറിഞ്ഞില്ല ഞാൻ
നെരിപ്പോടായ് മാറുന്നൊരു മനം
ചാറ്റൽ മഴയിൽ ഈറനാകുന്നതു വൃഥാവിലെന്നറിഞ്ഞില്ല

എല്ലാം അറിയാതെ അറിഞ്ഞെന്നു ഭാവിച്ചു ഞാൻ
ഒന്നും അറിഞ്ഞില്ലെന്ന സത്യം ചിരിക്കുന്നിതാ
തളിരിടുവാൻ ഹേതുവായെന്നോർത്തു ഞാൻ
പുതു വല്ലരി പടർന്നേറിയതറിഞ്ഞില്ല

പൂക്കളേറെ വിരിഞ്ഞുവെന്നാകിലും
പൂക്കാരി മാത്രമായ് തീർന്നതറിഞ്ഞില്ല
പൂമാലയൊന്നു കെട്ടി തന്നിട്ടും
പൂക്കളെന്റെ സ്വന്തമല്ലെന്നറിഞ്ഞില്ല

നെഞ്ചോടു ചേർത്തു കൂരിരുളിലും
വഴികാട്ടിയായ് കൂടെ വന്നിട്ടും
തിളക്കമേറിയ വെളിച്ചമെത്തിയപ്പോൾ
കരിന്തിരിയാക്കി മാറിയതുമറിഞ്ഞില്ല

Saturday, October 2, 2010

ഇനിയും പാടിടാം...

ഉറങ്ങുവാനാകാതെ
പിടയുമെൻ മനസ്സിനെ
താരാട്ടുമായ് ഉറക്കീടുവാൻ
എന്നോമലിന്നു വരുവതില്ലേ

നീല നിലാവൊന്നു തെളിഞ്ഞപ്പോൾ
കാതരയായ് പാടിയ കിളിയെവിടെ
നിശീഥിനി തൻ നിശ്ശബ്ദതയിൽ
കാതോർത്തു ഞാൻ കാത്തിരിപ്പൂ

പാടുവാൻ നീയിന്നു മറന്നു പോയോ
പാട്ടുകളിനിയും പാടുവതില്ലേ
കുളിരേകും പുതുമഴയിലിനിയും
മനമൊന്നായലിഞ്ഞു പാടിടാം

ഋതുക്കൾ വഴിമാറി പോകവേ
താളം പിഴക്കാതെ പാടിടാം
മൂക സങ്കല്പ ധാരയിലെന്നും
ഈ ശോകം മറന്നു പാടിടാം

Wednesday, September 8, 2010

പാടാൻ മറന്നുവോ...

മണിക്കുയിലേ
നീ പാടാൻ മറന്നതെന്തേ
കുട്ടിക്കുറുമ്പിൻ കളിയുമായ്
മറുപാട്ടു പാടേണ്ടതില്ലേ

പൂമരമെല്ലാം പൂക്കാൻ മറന്നുവോ
പാട്ടുകൾ തൻ ഈണം മറന്നുവോ
കൂടൊന്നു കൂട്ടുവാൻ ചില്ലകളില്ലേ
കാകന്റെ കൂട്ടിലിനി താമസമില്ലേ

കാക്കയ്ക്കും തൻ കുഞ്ഞു
പൊൻ കുഞ്ഞായ് മാറുമ്പോൾ
പത്തു കാശിന്റെ വില്പനക്കായ്
മാനവ ജീവനു വിലപേശുന്നിവിടെ

പെറ്റമ്മ തന്നുടെ വിലപേശൽ കേട്ടാൽ
മർത്യജന്മമിതു ശാപമെന്നോതിടും
കലികാലമിന്നിതിൽ പാട്ടും മറന്നുവോ
കുയിലമ്മ തന്നുടെ കൂടും മറന്നുവോ

Tuesday, September 7, 2010

മറുമൊഴിയില്ല....

ഉണങ്ങാത്ത മുറിവുകളെന്നിൽ
ഇനിയും ബാക്കി നില്ക്കവേ
ശാപവാക്കുകളുരുവിട്ടെന്നെ
നോവിക്കുവതെന്തിനു നീ

ജന്മമേകിയ നീയരികിലിരുന്നിട്ടും
നിയതി തൻ തീരത്തു കാത്തിരുന്നു,
കാണാമറയത്തുള്ളൊരു ജനയിതാവെൻ
അരികിലെത്തുമെന്നു നിനച്ചു ഞാൻ

അഭിശപ്തമായതു നിൻ ജന്മമോ
അതൊ നിൻ ശാപമായ് തീർന്നൊരെൻ ജനനമോ
മറുമൊഴിയില്ലയെനിക്കിന്നു
നിന്നോടുര ചെയ്യുവാൻ

സഫലമീ ജന്മം
നീയെന്നെ അറിയുകിൽ
കനിവായ് നീയേകിയ ജന്മം
നിനക്കായ് തന്നെ നല്കീടാം

ആരുമറിയാതെ ഒഴുകിവീണ
കണ്ണുനീർത്തുള്ളികളാൽ
വാർത്തെടുത്ത മുത്തുകൾ
കാണിക്കയായ് അർപ്പിച്ചിടാം

Thursday, August 26, 2010

മധു നിറഞ്ഞൊരു പൂക്കാലം...




പുലർകാല മഞ്ഞുതുള്ളിയേന്തി
വിരിഞ്ഞു നില്ക്കും മലരേ
നിന്നുടെ പൂന്തേൻ നുകരുവാൻ
മധുപനിങ്ങു വന്നു ചേർന്നുവോ

വെയിലേറ്റു കൊഴിഞ്ഞുവീഴും പൂവേ
നിന്നിലെ മധുവെല്ലാം തീർന്നതല്ലേ
വിടരും മുമ്പേ പുഴുക്കുത്തേറ്റ മുകുളമേ
നീ വിടരാതെ തന്നെ കൊഴിയുകയല്ലേ

വിടർന്നു നിന്നാൽ നിന്നെ
തേടിയെത്തും വണ്ടുകൾ
കൊഴിയുകയാണെങ്കിൽ
നിനക്കായ് പാറുകയില്ലീ ചിറകുകൾ

വിടരാതെ കൊഴിയുമീ ജന്മതിൻ
നൊമ്പരമറിയാതെ പാറി പോകും കരിവണ്ടേ
നല്കുവാനാകുമോ നിനക്കിനിയും
മധു നിറഞ്ഞൊരു പൂക്കാലം...

Saturday, August 14, 2010

ഓണമായ്...

പൂപ്പൊലി പാട്ടുകളുമായി
പൂപ്പാലികകളുമായി
പൂവാടികളിലൂടെ പാറി നടന്നു
പൂക്കളായ പൂവുകൾ നുള്ളിയെടുക്കാം

മണിമുറ്റം ചെത്തി മിനുക്കി
പൂത്തറ കെട്ടിയൊരുക്കി
അത്തം മുതൽ പത്തു ദിനവും
പൂക്കളമൊരുക്കീടാം

ഓണക്കോടിയുടുത്തൊരുങ്ങി
നാക്കിലയിട്ടു സദ്യയൊരുക്കി
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല കെട്ടി
കൂട്ടരോടൊത്തു ആയത്തിലൂയലാടാം

Friday, July 30, 2010

അച്ഛനില്ലാതെ...

അമ്മ തൻ ചുടു കണ്ണീരൊപ്പുവാൻ
നീട്ടുമെൻ കുഞ്ഞു കരങ്ങൾ
മാറോടു ചേർത്തു വിതുമ്പുമെന്നമ്മയോടു
ഞാനെന്തു ചോല്ലേണ്ടു

ഈ ലോക വീഥിയിൽ വഴികാട്ടിയായ്
മുന്നിൽ നടന്നൊരച്ഛനിന്നെൻ
ലോകത്തു നിന്നും മാഞ്ഞു പോകവേ
ഓർക്കുവാനകതില്ലയീ നൊമ്പരങ്ങൾ

കളിപ്പന്തുമായെത്തുമെൻ അച്ഛനെ
കാത്തിരിപ്പതു വൃഥാവിലീ ജന്മം
എന്നറിവിൽ ഉരുകി തീരവേ
ഇടറി വീഴുന്നീ ജീവിത യാത്രയിൽ

കൊഴിഞ്ഞു പോയൊരു നാളുകൾ തൻ
ഓർമ്മ പെറുക്കി വച്ചെൻ അമ്മയ്ക്കു
കരയുവാനിനി കണ്ണീർ ബാക്കിയില്ല
താങ്ങുവാനെൻ കൈകൾക്കു ശക്തിയുമില്ല

വിധിയെന്നു ചൊല്ലി പിരിയുന്നെല്ലാരും
എന്നച്ഛനെ നഷ്ടമാക്കിയതേതു വിധി
അമ്മ തൻ പ്രാർത്ഥന വ്യർത്ഥമാക്കിയതേതു വിധി
ആലംബഹീനരായ് തീർത്തതേതു വിധി

വിധിയെ പഴിക്കുവാൻ മാത്രമായ്
ബാക്കിയായൊരു ജന്മത്തിൽ പ്രാർത്ഥിച്ചിടട്ടെ
എന്നച്ഛൻ തന്നുടെ ഭാഗ്യസുതനായ് പിറക്കുവാൻ
ഇനിയുമൊരു ജന്മം നല്കീടുമോ

Monday, July 19, 2010

നീയെവിടെ....

കരിവണ്ടേ നീയൊന്നു ചൊല്ലുമോ
കായാമ്പുവർണ്ണനിന്നെങ്ങു പോയ്
കൊഴിഞ്ഞ പീലികൾ പെറുക്കി ഞാനിന്നും
കാത്തിരിക്കുവതറിയുകില്ലേ

തുളസിദളങ്ങൾ ഒരുക്കി വെച്ചു
തുലാഭാരത്തട്ടിലേറ്റിടാം
തൂവെണ്ണക്കുടമൊന്നും
തൂകി തുളുമ്പാതെ കരുതി വെക്കാം


കാളിന്ദി തീരത്തെൻ യദുകുല ദേവനെ കാണുകിൽ
കാർമുകിലേ നീയാ കാതിൽ മൊഴിഞ്ഞിടുമോ
കോലക്കുഴൽ വിളി നാദത്തിനായ്
കാത്തിരിക്കുമീ ഗോപിക തൻ ഗീതകം

യമുന തൻ തീരത്തിനുൾപുളകമേകിയ
യദുകുല ദേവാ നീയെവിടേ
യാത്രാ മൊഴി പോലും ചൊല്ലിടാതെ
യാത്രയായ് പോയതെങ്ങു നീ

പിച്ചകമാലയൊന്നു കൊരുത്തുവെയ്ക്കാ ം
പരിദേവനമില്ലാതെ കാത്തുനില്ക്കാം
പീലികളൊന്നൊന്നായ് തിരുമുടിയിൽ ചാർത്തി തരാം
പ്രിയമേറും മുരളീ ഗാനം കേട്ടിരിക്കാം ...

Thursday, July 15, 2010

കൺകെട്ട്....

ഉണരാത്ത നിദ്രയുടെ
ആഴത്തിൽ മുങ്ങിയപ്പോൾ
ആശാസത്തിൻ നെടുവീർപ്പുയർന്നത്
അറിഞ്ഞപ്പോഴെൻ കൺ നിറഞ്ഞു

ചിരിച്ചു പുന്നാരവാക്കോതിയവർ
അകമഴിഞ്ഞു ചിരിക്കുന്നതറിയുന്നു
ദ്വേഷഭാവത്താൽ അകത്തി നിർത്തിയവർ
മനം നൊന്തു തേങ്ങുന്നതറിയുന്നു

കണ്മുന്നിൽ കാണ്മതുണ്മയല്ല
മനസ്സിൻ സത്യമിന്നും അന്യമത്രേ
ആറടി മണ്ണിന്നവകാശ വാദവുമായ്
ആരുടെ മുന്നിൽ ഞാൻ യാചിക്കേണ്ടൂ

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

Monday, July 5, 2010

പെയ്തൊഴിഞ്ഞ മഴ

നീറിപ്പുകയുമീ ഭൂവിൻ ഉള്ളം തണുപ്പിക്കുവാൻ
പാറിയെത്തും മഴമുകിലുകളേ
ഒരു ചാറ്റൽ മഴയായ് പെയ്തൊഴിഞ്ഞെന്നാൽ
ദാഹജലം നേടുവാനെങ്ങുപോകും

പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ് ആകെ നനഞ്ഞൊട്ടി
താളിലതുമ്പൊന്നു കുടയായ് പിടിച്ചൊരു
ബാല്യകാലമിന്നെന്നെ മാടിവിളിക്കുന്നു

മഴയിൽ നിറഞ്ഞൊഴുകും കൈത്തോടുകാൺകവെ
പ്രണയമെന്നുള്ളിൽ വീണ്ടും ചിറകു വിരിക്കുന്നു
വിരഹത്തിൽ കണ്ണുനീർ ആരെയുമറിയിക്കാതെ
കഴുകിയെടുത്തൊരു മഴയെ വീണ്ടും പ്രണയിക്കുന്നു

പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോവു പടർത്തുവാൻ
ചേതനയറ്റൊരു ദേഹത്തിനരുകിൽ
മണ്ണിൽ പുതഞ്ഞൊരു ക്യമറതെളിയുമ്പോൾ

നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു

Sunday, July 4, 2010

നീയണഞ്ഞെങ്കിൽ....

മാരിവില്ലിൽ ഏഴഴകുമായ് നീയണഞ്ഞെങ്കിൽ
പീലിവിടർത്തിയാടും മാമയിലായ് മാറിയേനേ
മധുതേടും വണ്ടായ് നീ മാറുമെങ്കിലൊരു
മണമുതിരും മലരായ് ഞാൻ വിരിഞ്ഞു നില്ക്കാം

തലോടുവാനെത്തും കാറ്റായ് നീ തഴുകുമെങ്കിലൊരു
വെണ്മുകിലായ് ഞാനിന്നു മാറിയേനെ
മൗനരാഗമിന്നെന്നിൽ ചിറകടിച്ചെങ്കിൽ
ശ്രീരാഗമായ് ഞാനുണർന്നേനെ

മഴമേഘമുകിലായ് നീ പെയ്തണയുകിൽ
വേഴാമ്പലായ് ദാഹമകറ്റിയേനെ
നിറകതിരായ് നീ പൂത്തുലയുകിൽ
പുത്തരിപായസമായ് മധുരമേകാം

രാഗ വിപഞ്ചികയായ് നീയെന്നെ പുണർന്നുവെങ്കിൽ
മണിവീണ നിനക്കായ് മീട്ടിയേനെ
കിനാവായ് നീയെന്നിൽ പടർന്നേറിയെങ്കിൽ
നിലാവായ് നിന്നിൽ അലിഞ്ഞേനെ

Friday, March 19, 2010

മായരുതേയെന്‍ മഴവില്ലേ .

ഹൃദയമുരളികയില്‍ നിന്നുണര്‍ന്ന
ഗാനവീചികള്‍ ഉയരവേ
പാടുവാന്‍ മറന്നതെന്തേ
യെന്‍ സ്നേഹ ഗായകാ

രാഗം പിഴച്ചുവോ
എന്നിലെ താളം നിലച്ചുവോ
നിന്നെയു ണ ര്‍ത്തുവാനാകാതെന്‍
നാദ സ്വരങ്ങള്‍ മരവിച്ചുവോ

നിന്‍ സ്വരലയങ്ങളെന്നില്‍
എന്നുമോരഗ്നിയായ് പടരവേ
വീണാ വിപഞ്ചികയായ്
നിനക്കായ്‌ ശ്രുതി മീട്ടിടാം

നീയൊരു ഗാനമായ് ഉണരുകില്‍
താളം പിഴക്കാത്ത നടനമാകാം
നിന്നിലലിഞ്ഞു ചേരുമൊരു
ഹൃതുരാഗമായ് തീര്‍ന്നിടാം

നിന്നെ പുല്‍കിയുണര്‍ത്തുമൊരു
സ്നേഹ സ്വാന്തനമായിടാം
എന്നുള്ളില്‍ വിതുമ്പി നില്കുമൊരു
സ്നേഹ കാല്ലോലിനിയാക്കിടാം...

മറഞ്ഞു പോകരുതേയെന്‍ മഴവില്ലേ
മാഞ്ഞു പോകരുതേ നീയിനിയും
കനവുകളെന്നില്‍ നിറച്ചിടുമ്പോള്‍
പുതുമഴയായെന്നില്‍ പെയ്തിറങ്ങാം...

Tuesday, March 16, 2010

എന്നും നീ തന്നെ ശ ക്തി ....



അമ്മയായെന്നില്‍
നിറഞ്ഞു നില്‍ക്കും ചൈതന്യമേ
നീയെനിക്കേകിയ ജന്മമെന്‍
പുണ്യമായ് തീരവേ

ശ ക്തി യായെന്നില്‍ നിറയുന്നൊരു
ജീവ ചൈതന്യമേ
നീ തന്നെയെന്‍ ശ ക്തി
നീ തന്നെയെന്‍ മുക്തി

എന്നിലെ എന്നില്‍ നിറയുവാന്‍
എന്‍ പത്നി യായ്‌ വന്നൊരു
സ്നേഹ സ്വരൂപിയാം നൈര്‍മല്യമേ
നീയാണ് എന്‍ ചേതന

വാല്‍സല്യമെന്നില്‍ നിറചോരെന്‍
മകളായ് നീ പിറന്നപ്പോള്‍
പുത്രനായ്‌ പതിയായ്‌ പിതാവായ്
നിന്നിലൂടെന്‍ ജന്മം സഫലമായ്

സ്നേഹാ മൃതം എനിക്കേകി
ത്യാഗോജ്ജലയായ്‌ എന്നില്‍ നിറഞ്ഞു
സ്നേഹഭാജനമായ സ്ത്രീയെ
എന്നും നീ തന്നെയെന്‍ ശ ക്തി ...

Wednesday, March 3, 2010

കൃഷ്ണാ ര്‍പ്പണം ...

ദൂരമേറെ താണ്ടി ഞാന്‍ വന്നതിനാല്‍
കണ്ണൊന്നു ചിമ്മാതെ തപം ചെയ്തു
കണ്ണോടു കണ്ണൊന്നു കണ്ടപ്പോള്‍
പരിഭവം ചൊല്ലുവാന്‍ മറന്നു പോയ്‌

ചുറ്റോടു ചുറ്റിനും വലം വെയ്ക്കവേ
ചുറ്റും പരതി ഞാന്‍ നോക്കിയെന്നാലും
കാണുവാന്‍ കൊതിച്ചൊരു മണി വര്‍ണന്റെ
മോഹന രൂപം കണ്ടതില്ലെങ്ങുമേ

പാദമിടറി തളര്‍ന്നു പോയപ്പോള്‍
താങ്ങായ് വന്നതെന്‍ ഉണ്ണി തന്നെ
ഒരു നുള്ള് വെണ്ണ എനിക്കായ് തന്നു
ഒരു കുമ്പിള്‍ പാല്പായസവുമെനിക്കായ്‌ തന്നു

മലരും പഴവും നേദ്യമാക്കി
ഒരു പിടി ചോറും വിളമ്പി തന്നു
ഹരിനാമ കീര്‍ത്തനം ചൊല്ലി ഞാനും
ജന ലക്ഷത്തില്‍ ഒന്നായലിഞ്ഞു

ചന്ദന ചാര്‍ത്തില്‍ തിളങ്ങി നിന്നു
മനസ്സില്‍ തൃപ്തി പകര്‍ന്നു തന്നു
സന്ധ്യാ കീര്‍ത്തനം ഏറ്റു ചൊല്ലി
ദീപാരാധന കണ്‍ കുളിര്‍ക്കെ കണ്ടു

സ്വര്‍ണ ക്കോല മതില്‍ എഴുന്നള്ളി വന്നു
പഴുക്കാ മണ്ഡപ മതില്‍ നിറഞ്ഞു നിന്നു
മേളം മുറുകി തിമിര്‍ത്ത നേരം
ദേവ ഗണങ്ങളെല്ലാം തൊഴുതു മടങ്ങി

മിഴിയൊന്നു പൂട്ടുവാന്‍ ദേവനും കിടന്നു
ഉള്ളം നിറഞ്ഞിങ്ങു ഞാനും മടങ്ങി
കണ്ണനാം ഉണ്ണിയെ കണ്ടു മടങ്ങുവാന്‍
നിര മാല്യത്തിനായ് വന്നിടേണം

കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
കൃഷ്ണ നാമമിതു മനസ്സില്‍ ചൊല്ലി
ഭക്തിപുരസ്സരം വന്ദി ച്ചിടാം ...

Monday, March 1, 2010

വിണ്ണിന്‍ വാര്‍ തിങ്കളായ് ...

കുയില്‍ പാട്ടിനീണവുമായ്
മറുപാട്ടൊന്നു പാടുവാന്‍
കരിയിലക്കൂട്ടത്തില്‍
കാലൊച്ച കേള്‍ പ്പിക്കാതെ

കാവിനുള്ളില്‍ കുടിയിരിക്കും
നാഗങ്ങളറിയാതെ
വെയില്‍ പോലുമെത്തി നോക്കാത്ത
ഇലഞ്ഞി ച്ചോട്ടിലെത്തവേ

ഉച്ചത്തില്‍ കൂകി കളിയാക്കും
കുയിലകന്നു പോകവേ
ആരും കാണാതെ മെനഞ്ഞൊരു
കുരുത്തോല മാലയെനിക്കായ് തന്നു

കണ്ണുപൊത്തികളിക്കാന്‍
കൈകോര്‍ ത്തു കൂടെ വന്നു
മഞ്ചാടി മണികള്‍ പെറുക്കി തന്നു
കുന്നോളം കുന്നിമണി കോര്‍ ത്തു തന്നു

വിണ്ണോളം സ്വപ്നങള്‍ പകുത്തു തന്നു
വിണ്ണിന്‍ വാര്‍ തിങ്കളായ് മാറ്റിയെടുത്തു

Friday, February 26, 2010

അക്ഷരപ്പൂക്കളാല്‍ ...

എഴുതി തീരും മുമ്പേ
നിലച്ചുപോയൊരു തൂലികയില്‍
നിന്നുയിര്‍ കൊണ്ട ഗാനവീചികള്‍
മനസ്സുകളില്‍ അലയടിക്കവേ

അഗ്നിയായ് കരളുരുകവേ
സ്വാന്തന ഗീതവുമായ്
താരാട്ടായ് പാടിയുറക്കി
മായാ മയൂരമായ് പോയതെവിടെ

എഴുതാതെ പോയൊരു
കാവ്യ രചനകള്‍ ക്കൊരു
മോക്ഷമേകുവാനായ്
മറുജന്മം പൂകുവാന്‍

അക്ഷര പൂക്കളാല്‍
പ്രണാമമര്‍ പ്പിക്കാം
അശ്രുകണങ്ങളാല്‍
തര്‍ പ്പണം ചെയ്തീടാം

Tuesday, February 23, 2010

ജീവരാഗം ...

കനവിന്റെ തീരത്തു
വിടര്‍ ന്നൊരു പാതിരപ്പൂവേ

മണമേകാതെ
അഴകറിയാതെ
കൊഴിഞ്ഞു വീഴുമീ
നിശതന്‍ നിലാവില്‍
നിന്‍ പുഞ്ചിരി പോലും
മാഞ്ഞു പോയതെന്തേ

നിന്നോമല്‍ കനവില്‍
നിറമായ് തീരുവാന്‍
നിന്‍ കവിളിണയില്‍
മുത്തം പകരുവാന്‍
അലിവോടെയൊന്നു
താരാട്ടു മൂളുവാന്‍
ഇനിയുമെത്ര നാള്‍
കാതോര്‍ ത്തിരിക്കേണം
കളിവാക്കിനായിനിയും
കാത്തിരിക്കേണം

അകലത്തു നില്ക്കുമെന്‍
ജീവ രാഗമേ
ജീവന താളമായ്
ഇനിയുമെന്നില്‍ നിറയുകില്ലേ

Thursday, February 4, 2010

സ്വപ്നക്കൂട്ടില്‍ ...

തെളിയും പുലരിയായ്
വിടരും പൂക്കളായ്
ഒഴുകും പുഴയായ്
തഴുകും കാറ്റായ്

വേനല്‍ കനവായ്
മഞ്ഞിന്‍ കുളിരായ്
മഴനീര്‍ കണമായ്
രാവിന്‍ നിഴലായ്

നിലാവിന്‍ അഴകായ്
ചിറകുള്ള സ്വപ്നമായ്
കിനാവിന്‍ തോണിയേറി
അരുകിലെത്തുമ്പോള്‍

ഉള്ളം നീ തുറക്കില്ലേ
കാതില്‍ കിന്നാരമോതില്ലേ
സ്വപ്നക്കൂടൊരുക്കി
കൂട്ടിനായ് കൂട്ടില്ലേ ??

Tuesday, January 26, 2010

ശൂന്യമാം മനസ്സ്...

എന്റെ കിനാക്കളെല്ലാം കവര്‍ ന്നെടുത്ത്
നീ മാഞ്ഞു പോയതെവിടെ
ആരുമറിയാതെനിക്കേകിയ വാഗ്ദത്ത
ഭൂവിലെന്നെ തനിച്ചാക്കിയതെന്തേ

നെഞ്ചോടു ഞാന്‍ ചേര്‍ ത്ത
പൊന്‍ കിനാക്കള്‍ നീ തട്ടിയെറിഞ്ഞതെന്തേ
നിന്നെ ഞാന്‍ സ്നേഹിച്ചു തീര്‍ ന്നില്ല
എന്നിട്ടും നീ അകന്നു പോയതെന്തേ

സ്നേഹമെന്നു പറഞ്ഞതെന്തിനായിരുന്നു
എന്നിലെ സ്നേഹത്തിന്‍ അളവെടുക്കുവാനോ
മനസ്സിന്‍ പ്രതിബിം ബമെന്നോതിയതോ
മറ്റൊരു മനസ്സിനെ തേടുവതിനായിരുന്നുവോ

ശൂന്യമാം മനസ്സെന്നറിഞ്ഞിട്ടും
കാണുവാനാകുന്നില്ല നിന്നില്‍ കപടത
അകലെ നിന്നൊരു നാള്‍ വരുമെന്നോര്‍ ത്തു
കാത്തിരിക്കട്ടെ ഞാനിനിയുമിവിടെ...

Thursday, January 21, 2010

കിനാപ്പൂക്കള്‍ ...

നിന്‍ കണ്ണില്‍ വിരിഞ്ഞ കിനാപ്പൂക്കള്‍
കരിഞ്ഞു പോയതെന്തേ സഖീ
പെയ്തൊഴിയാത്ത മഴത്തുള്ളി പോല്‍
മിഴിനീര്‍ തുളുമ്പി നില്ക്കുവതെന്തേ

പൌര്‍ ണ്ണമി ചന്ദ്രനായ് വിളങ്ങുമാ മുഖശോഭ
കറുത്ത വാവു പോല്‍ ഇരുളടഞ്ഞതെന്തേ
ആത്മനൊമ്പരത്താല്‍ നീയൊരു നെരിപ്പോടായ്
ആരുമറിയാതെ പുകയുവതെന്തേ

മാരിവില്ലിന്‍ ശോഭയില്‍ പീലിവിടര്‍ ത്തി
മാമയിലാകുന്നൊരാ മനം
തോരാത്ത പേമാരിയില്‍ ചിറകറ്റ പക്ഷി പോല്‍
തളര്‍ ന്നു പൊയതെന്തെ

കിനാവിന്‍ തീരത്തണയും മുമ്പെ
നിന്‍ പ്രിയതോഴന്‍ കൈവിട്ടു പോയോ
തുഴയില്ലാ തോണിയില്‍ തീരമണയാതെ
നീയീ പ്രാരാബ്ദ കടലില്‍ ഉഴറുകയാണോ

നിലയില്ലാ കയത്തില്‍ താണുപോകാതെ
തുഴയായ് തീരുവാന്‍ ഞാനരികിലെത്താം
നെഞ്ചോടു നീ ചേര്‍ ത്ത സ്വപനങ്ങളൊക്കെയും
പൂക്കളായ് വിടരുവാന്‍ ചാരെ നില്ക്കാം

കണ്ണൊന്നു നിറയാതെ കണ്ണീരു വീഴാതെ
നിന്നെയെന്നും കാണുവാനായ് കാത്തിരിക്കാം
വാടാമലരാകും കിനാപ്പൂക്കള്‍ നിനക്കേകുവാന്‍
പ്രിയമോടെ ഞാനെന്നും കൂട്ടിരിക്കാം

Wednesday, January 13, 2010

നിശാഗന്ധിയാണു ഞാന്‍ ...

നിശയുടെ നിശ്ശബ്ദതയേറ്റു വാങ്ങി
പാടുമീ രാപ്പാടി തന്‍ രാഗങ്ങളാല്‍
നിലാവൊഴുകുമീ രാവിന്‍ തീരങ്ങളില്‍
വിടരുമൊരു നിശാഗന്ധിയാണു ഞാന്‍

പൂര്‍ ണ്ണേന്ദു പകരും വെള്ളിവെളിച്ചത്തില്‍
ആരുമറിയാതെ വിടര്‍ ന്നതാണെങ്കിലും
ആരും കൊതിക്കുമീ സുഗന്ധത്താല്‍
ഏവരും തേടി വരുമെന്നൊരു കിനാവു കണ്ടു

പുലരൊളി വീശി കതിരവനെത്തുമ്പോള്‍
മഞ്ഞിന്‍ കണം തുളുമ്പി നില്ക്കും
ഇതളുകളൊന്നൊന്നായ് കൊഴിയുവതറിയുമ്പോള്‍
പൂമണമെങ്ങു പോകുവതെന്നറിയുന്നില്ല

രാവൊന്നില്‍ വിടര്‍ ന്നു വിലസിയെന്നാകിലും
പൂജക്കെടുക്കാത്തൊരു പൂവായി
ആരും ചൂടുവാനില്ലാത്ത പൂമണമായ്
വെറുതെ പൊഴിയുവാന്‍ മാത്രമായ് വിടര്‍ ന്നിടുന്നു

ഇതള്‍ കൊഴിഞ്ഞൊരു പൂവിനുള്ളില്‍
മഞ്ഞു തുള്ളി പോലും ബാക്കി നില്‍ ക്കാതിരിക്കവേ
സൌരഭ്യമെങ്ങുമേകി നിശകളില്‍ വിടര്‍ ന്നാടും
നിശാഗന്ധി മാത്രമാണിന്നു ഞാന്‍ ..

Tuesday, January 5, 2010

ഉദിക്കാത്ത സൂര്യന്‍ ...

ഉദിക്കാതെ മറഞ്ഞൊരു സൂര്യനെ
തേടി നടപ്പതു വെറുതെയെന്നറിവിലും
കാണാമറയത്തു നിന്നും വന്നുദിക്കുമെന്ന
കിനാവുമായ് കാത്തിരിപ്പതെന്തിനായ്

ജീവന്റെ ജീവനാം കുഞ്ഞു മക്കള്‍ തന്‍
പ്രാണനുരുക്കി നോവിച്ചതെന്തിനായ്
ആരുമറിയാത്ത നൊമ്പരമുള്ളിലൊതുക്കി
ഒരു ചോദ്യചിഹ്നമായ് നീ മാഞ്ഞതെന്തിനായ്

മാഞ്ഞു പോയൊരാ സൂര്യനിനിയൊരുനാള്‍
നിലയ്ക്കാത്ത ജീവന്റെ തുടിപ്പുമായ് വന്നിടുമോ
അവിവേകിയാം അപരാധി തന്നുടെ
തോരാത്ത കണ്ണുനീര്‍ മായ്ച്ചിടുമോ ?